മുഖ്യമന്ത്രിക്ക് നിര്‍ണായകം; ദുരിതാശ്വാസ നിധി കേസില്‍ ലോകായുക്ത വിധി ഇന്ന്

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ ദുരിതാശ്വാസ നിധി കേസ് ലോകായുക്ത ഇന്ന് പരിഗണിക്കും. ഹര്‍ജിയില്‍ ഇന്ന് വിധി പ്രസ്താവിച്ചേക്കുമെന്നാണ് സൂചന.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്തതായി ആരോപിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാര്‍ക്കുമെതിരെ നല്‍കിയ ഹര്‍ജിയാണ് നീണ്ട കാലത്തിനു ശേഷം ലോകായുക്ത പരിഗണിക്കുന്നത്.

കേസില്‍ വാദം പൂര്‍ത്തിയായി ഒരു വര്‍ഷം പിന്നിട്ടിട്ടും വിധി പറയാത്തതിനെതിരെ പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കേസ് വീണ്ടും ലോകായുക്ത പരിഗണിക്കുന്നത്.

ലോകായുക്ത ജസ്റ്റിസ് സിറിയക്ക് ജോസഫും ജസ്റ്റിസ് ഹാറൂണ്‍ ഉല്‍ റഷീദും അടങ്ങിയ ബെഞ്ചാണ് ഹര്‍ജിയില്‍ വാദം കേട്ടത്. കേരള സര്‍വകലാശാല മുന്‍ സിന്‍ഡിക്കേറ്റ് അംഗം ആര്‍ എസ് ശശികുമാറാണ് ഹര്‍ജിക്കാരന്‍. 2018 സെപ്റ്റംബറില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ 2022 മാര്‍ച്ച്‌ 18 നാണ് വാദം പൂര്‍ത്തിയായത്.

മുഖ്യമന്ത്രിയും ഒന്നാം പിണറായി സര്‍ക്കാരിലെ മന്ത്രിമാരും ദുരിതാശ്വാസ നിധി ഫണ്ട് വകമാറ്റിയെന്നാണ് കേസ്. അന്തരിച്ച ചെങ്ങന്നൂര്‍ മുന്‍ എംഎല്‍എ കെ കെ രാമചന്ദ്രന്റെയും അന്തരിച്ച എന്‍സിപി നേതാവ് ഉഴവൂര്‍ വിജയന്റെയും കുടുംബത്തിനും ഒപ്പം കോടിയേരി ബാലകൃഷ്ണന്റെ അകമ്ബടിവാഹനം അപകടത്തില്‍പ്പെട്ടപ്പോള്‍ മരിച്ച പൊലീസുകാരന്റെ കുടുംബത്തിനും ദുരിതാശ്വാസ നിധിയില്‍ നിന്നും പണം നല്‍കിയെന്നാണ് കേസ്. വാദത്തിനിടെ ലോകായുക്ത സര്‍ക്കാരിനെ അതിരൂക്ഷമായി വിമര്‍ശിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *