എന്ത് കൊണ്ട് മലയാളി നഴ്സുമാർ നാട് വിടുന്നു?
എന്ത് കൊണ്ട് മലയാളി നഴ്സുമാർ കൂട്ടത്തോടെ നാട് വിടുന്നു? ഈ നഴ്സ് ദിനത്തിലെങ്കിലും ഈ വിഷയം ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. മാലാഖമാരെന്നും ത്യാഗത്തിന്റെയും സഹനത്തിന്റേയും ആൾരൂപമെന്നുമൊക്കെയുള്ള വാഴ്ത്തി പാടലുകൾക്കപ്പുറം അവർക്കാവശ്യമായ വേതനവും സൗകര്യപ്രദമായ തൊഴിലിടവും ലഭ്യമാക്കാൻ നമുക്ക് കഴിയാത്തത് എന്തു കൊണ്ടാണ്?
വിവിധ രാജ്യങ്ങളിലേക്ക് ചേക്കേറുന്ന മലയാളി നഴ്സുമാരുടെ എണ്ണത്തിൽ വലിയ വർധനയാണ് അടുത്തകാലത്ത് ഉണ്ടായിരിക്കുന്നത്. കേരളത്തിൽ നിന്ന് ഓരോ വർഷവും പഠിച്ചിറങ്ങുന്ന പതിനയ്യായിരത്തോളം നഴ്സുമാരിൽ പകുതി പേരും നാടുവിടുകയാണ്. കേരളത്തിലെ നഴ്സുമാർ ഇന്നു കൂടുതലായും ലക്ഷ്യമിടുന്നത് യുകെ, കാനഡ, ഓസ്ട്രേലിയ, ജർമനി തുടങ്ങിയ രാജ്യങ്ങളാണ്. മികച്ച ശമ്പള പാക്കേജ്, മികച്ച വിദ്യാഭ്യാസം, ജീവിത നിലവാരം, ജോലിക്കു ലഭിക്കുന്ന അംഗീകാരം തുടങ്ങിയവയാണ് പ്രധാന ആകർഷണം. നഴ്സിങ് മിഡ്‌വൈഫറി കൗൺസിൽ ഡേറ്റ പ്രകാരം 2021–22 വർഷത്തിൽ യുകെയിൽ നഴ്സിങ് ജോലിക്ക് യോഗ്യരായ ഇന്ത്യൻ നഴ്സുമാരുടെ എണ്ണം 37,815 ആണ്. ഇത് മുൻ വർഷത്തേക്കാൾ പതിനായിരത്തോളം കൂടുതലാണ്. ഒാരോ വർഷവും ഈ സംഖ്യ കൂടി വരുന്നു. യുകെ, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ നഴ്സുമാരും ഹെൽത്ത് കെയർ പ്രഫഷനലുമായി 6.40 ലക്ഷം ഇന്ത്യക്കാരാണ് ജോലി ചെയ്യുന്നത്. രണ്ടു വർഷത്തിനകം 50,000 നഴ്സുമാർക്ക് ജോലി നൽകുമെന്നാണ് യുകെ അറിയിച്ചിട്ടുള്ളത്. സർക്കാർ കണക്കുകൾ പ്രകാരം 2020 ൽ കേരളത്തിൽ നിന്നു ഗൾഫ് രാജ്യങ്ങളിലേക്ക് ജോലികിട്ടി പോയത് 7,143 നഴ്സുമാരാണ്. 2021ൽ ഇത് 9,098 ആയി ഉയർന്നു. നോർക്ക വഴി കേരളത്തിൽ നിന്ന് യുകെയിലേക്കും ജർമനിയിലേക്കും ഈ വർഷം പോകാനൊരുങ്ങുന്നത് അഞ്ഞൂറിലധികം നഴ്സുമാരാണ്. ബിഎസ്‌സി നഴ്സിങ് പഠിച്ച ആളുകളെ നാട്ടിൽ കിട്ടാനില്ലെന്നാണ് ആശുപത്രികൾ പറയുന്നത്. ശമ്പളം കൂട്ടി മികച്ച നഴ്സുമാരെ നിലനിർത്താനുള്ള ശ്രമങ്ങൾ പല ആശുപത്രികളും തുടങ്ങിയിട്ടുണ്ട്. വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ചുള്ള വേതനം, സ്ഥാനക്കയറ്റം, ക്ഷേമപദ്ധതികൾ, ചെയ്യേണ്ട ജോലികൾക്കുള്ള കൃത്യമായ മാർഗനിർദേശം എന്നിവ ഉറപ്പ് വരുത്തി നഴ്സുമാരെ നാട്ടിൽ പിടിച്ചു നിർത്തേണ്ട സാഹചര്യമാണുള്ളതെന്നു നഴ്സുമാരുടെ സംഘടനകളും അഭിപ്രായപ്പെടുന്നു. അതുകൊണ്ട്, മാലാഖയെന്നൊന്നും പാടി പുകഴ്ത്തേണ്ട, അവരും മനുഷ്യരാണെന്ന് മനസ്സിലാക്കുകയും അവർ അർഹിക്കുന്ന വേതനവും മറ്റ് സൗകര്യങ്ങളും നൽകാൻ സർക്കാരും ഒപ്പം ജനങ്ങളും തയ്യാറാകുകയും വേണം.