കെ-ഫോൺ ഉദ്ഘാടനം ജൂൺ 5-ന്

തിരുവനന്തപുരം : കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റ്‌ പദ്ധതിയായ കെ ഫോണിന്റെ ഉദ്ഘാടനം ജൂൺ 5-ന്. സംസ്ഥാനത്തെ 20 ലക്ഷത്തോളം വരുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും അതിവേഗ ഇൻ്റർനെറ്റ് സൗകര്യം ലഭ്യമാക്കുന്നതാണ് പദ്ധതി.

18000 ഓളം സർക്കാർ സ്ഥാപനങ്ങളിൽ ഇതിനകം കെ-ഫോൺ മുഖേന ഇൻ്റർനെറ്റ് നൽകുന്നുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 7000 വീടുകളിൽ കണക്ഷൻ ലഭ്യമാക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾ പൂർത്തീകരിച്ചു. അതിൽ 748 കണക്ഷൻ നൽകിക്കഴിഞ്ഞു.

കെ ഫോൺ പദ്ധതി ടെലികോം മേഖലയിലെ കോർപറേറ്റ്‌ ശക്തികൾക്കെതിരെയുള്ള ഇടതുസർക്കാരിന്റെ ജനകീയ ബദൽകൂടിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്വകാര്യ കേബിൾ ശൃംഖലകളുടെയും മൊബൈൽ സേവനദാതാക്കളുടെയും ചൂഷണത്തിന്‌ അവസരമൊരുക്കരുതെന്ന നിശ്‌ചയദാർഢ്യത്തോടെയാണ്‌ സംസ്ഥാന സർക്കാർ പദ്ധതിക്ക്‌ തുടക്കമിട്ടത്. വൈദ്യുതി, ഐടി വകുപ്പുകൾ വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്.

കെ-ഫോൺ പദ്ധതിക്ക് അടിസ്ഥാന സൗകര്യ സേവനങ്ങൾ നൽകുന്നതിനാവശ്യമായ കാറ്റഗറി 1 ലൈസൻസും ഔദ്യോഗികമായി ഇന്റർനെറ്റ് സേവനങ്ങൾ നൽകാനുള്ള ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർ (ഐഎസ്പി) കാറ്റഗറി ബി യൂണിഫൈഡ് ലൈസൻസും നേരത്തെ ലഭ്യമാക്കിയിട്ടുണ്ട്. സംസ്‌ഥാനത്തെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ ശക്തവും കാര്യക്ഷമവുമാക്കുന്നതിനും ഇ- ഗവേർണൻസ് സാർവത്രികമാക്കുന്നതിനും പദ്ധതി സഹായകമാവുമെന്നു മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *