കർ’നാടകം’ അവസാനിച്ചു, മുഖ്യനായി സിദ്ധരാമയ്യ

കര്‍ണാടകയുടെ 24ാമത് മുഖ്യമന്ത്രിയായി സിദ്ധരാമയ്യ ചുമതലയേറ്റു. കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും അനിശ്ചിതത്ത്വത്തിനുമൊടുവിലാണ് സിദ്ധരാമയ്യയ്ക്ക് മുഖ്യമന്ത്രി പദം ലഭിച്ചത്. ബെംഗളൂരു ശ്രീകണ്ഠരവ സ്റ്റേഡിയത്തിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങുകള്‍. ഗവര്‍ണര്‍ തവര്‍ ചന്ദ് ഗെഹ്ലോട്ട് സത്യവാചകം ചൊല്ലിക്കൊടുത്തു. സിദ്ധരാമയ്യ ദൈവനാമത്തിലും ഡി കെ ശിവകുമാര്‍ ആത്മീയ ഗുരു അജയ്യ സ്വാമിയുടെ നാമത്തിലുമായിരുന്നു സത്യപ്രതിജ്ഞ ചെയ്തത്. കര്‍ണാടകയിലെ പ്രമുഖ നേതാവും മലയാളിയുമായ കെ ജെ ജോര്‍ജ്, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ മകന്‍ പ്രിയങ്ക് ഖാര്‍ഗെ, ജി പരമേശ്വര, രാമലിംഗ റെഡ്ഢി, കെ എച് മുനിയപ്പ, സതീഷ് ജാര്‍ക്കിഹോളി, സമീര്‍ അഹമ്മദ് ഖാന്‍, എം ബി പാട്ടീല്‍ എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്ത മറ്റ് മന്ത്രിമാര്‍. രാജ്യത്തെ പ്രമുഖ പ്രതിപക്ഷ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകള്‍. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, ജെഡിയു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍, മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ഹാസന്‍, ഫാറൂഖ് അബ്ദുള്ള എന്നിവരും സത്യപ്രതിജ്ഞാ വേദിയിലെത്തി. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെസി വേണുഗോപാല്‍ എന്നിവരും ചടങ്ങില്‍ പങ്കാളികളായി.

Leave a Reply

Your email address will not be published. Required fields are marked *