മഴവെള്ളപാച്ചിലിൽ വന്‍ നാശനഷ്ടം;രണ്ടര കോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ ഒലിച്ചുപോയി
ബെംഗളൂരു ∙ ജ്വല്ലറിയിൽ വെള്ളം കയറി രണ്ടര കോടിരൂപയുടെ സ്വർണാഭരണങ്ങൾ ഒലിച്ചുപോയി . ഞായറാഴ്ച പെയ്ത മഴയിലാണ് മല്ലേശ്വരം നയൻത് ക്രോസിലെ നിഹാൻജ്വല്ലറിക്കകത്തെ 80 ശതമാനം ആഭരണങ്ങളും ഫര്‍ണീച്ചറുകളും ഒലിച്ചുപോയതായി ജ്വല്ലറി ഉടമ പരാതിപ്പെട്ടത് . അപ്രതീക്ഷിത വെള്ളപ്പാച്ചിലില്‍ ഷട്ടര്‍ പോലും അടയ്ക്കാന്‍ കഴിയാത്തതാണു വന്‍നാശനഷ്ടത്തിന് ഇടയാക്കിയത്. നിമിഷനേരം കൊണ്ട് കടയിൽ വെള്ളവും മാലിന്യവും നിറഞ്ഞതോടെ ഉടമയും ജോലിക്കാരും ജ്വല്ലറിയിൽ നിന്നും ഇറങ്ങി ഓടി . ഷോക്കേസുകളില്‍ നിരത്തിവച്ചിരുന്ന ആഭരണങ്ങളടക്കം ഒലിച്ചു പോയി .
വെള്ളത്തിന്റെ ശക്തിയില്‍ ഷോറൂമിന്റെ പിറകുവശത്തെ വാതില്‍ തുറന്നതോടെയാണ് മുഴുവന്‍ ആഭരണങ്ങളും ഒലിച്ചു പോയത് . ശനിയാഴ്ച ഒന്നാം വാര്‍ഷികം ആഘോഷിക്കാനായി വന്‍തോതില്‍ സ്വര്‍ണം ജ്വല്ലറിയില്‍ ശേഖരിച്ചിരുന്നു. ഇതും മഴവെള്ളപാച്ചിലിൽ നഷ്ടമായതായി ജ്വല്ലറി ഉടമ പറഞ്ഞു.