വന്ദന ദാസിന്റെയും ജെ എസ് രഞ്ജിത്തിന്റെയും കുടുംബത്തിന് 25 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ച് സർക്കാർ
തിരുവനന്തപുരം : കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ജോലിക്കിടെ കുത്തേറ്റ് മരണപ്പെട്ട ഡോ വന്ദന ദാസിന്റെ കുടുംബത്തിനും തിരുവനന്തപുരം കിന്‍ഫ്ര പാര്‍ക്കിലുണ്ടായ അഗ്നിബാധ കെടുത്തവെ ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടയില്‍ മരണപ്പെട്ട ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ ജെ എസ് രഞ്ജിത്തിന്റെ കുടുംബത്തിനും 25 ലക്ഷം രൂപ അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. വന്ദന ദാസിന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും രഞ്ജിത്തിന്റെ കുടുംബത്തിന് മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്റെ ഫണ്ടില്‍ നിന്നുമാണ് 25 ലക്ഷം അനുവദിച്ചത്. കേരള വാട്ടര്‍ അതോറിറ്റിയുടെ കടുത്തുരുത്തി സബ്ഡിവിഷന്റെ കീഴില്‍ കാവാലിപ്പുഴ പമ്പ് ഹൗസില്‍ പമ്പ് ഓപ്പറേറ്ററായി താല്‍ക്കാലിക ജോലി ചെയ്യവെ വാട്ടര്‍ ടാങ്കില്‍ വീണ് മരണമടഞ്ഞ രാജേഷ്‌കുമാറിന്റെ ഭാര്യ എന്‍ കെ ഷൈബിക്ക് ഒറ്റത്തവണ ധനസഹായമായി 10 ലക്ഷം രൂപ വാട്ടര്‍ അതോറിറ്റിയുടെ ഫണ്ടില്‍ നിന്നു അനുവദിക്കാനും തീരുമാനമായിട്ടുണ്ട്.