പ്രാർത്ഥിച്ച എല്ലാവരോടും നന്ദി ; ബിനു അടിമാലി ആശുപത്രി വിട്ടു
മിമിക്രി കലാകാരന്‍ കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ബിനു അടിമാലി ആശുപത്രി വിട്ടു. “എല്ലാവരും നന്നായി സപ്പോര്‍ട്ട് ചെയ്തു, എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു. കുഴപ്പങ്ങളൊന്നുമില്ല. ഞാന്‍ ഇപ്പോള്‍ നടന്നല്ലേ കാറില്‍ കയറിയത് “
എന്നായിരുന്നു ബിനു അടിമാലി പ്രതികരിച്ചത്. സോഷ്യല്‍മീഡിയയിലൂടെ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്. എത്രയും പെട്ടെന്ന് തന്നെ അദ്ദേഹം പൂര്‍ണ ആരോഗ്യവാനായി വേദികളിലേക്ക് തിരികെ എത്തട്ടെ എന്നായിരുന്നു ആരാധകര്‍ പറഞ്ഞത്.
കൊല്ലം സുധിയുമായി അടുത്ത സൗഹൃദമുണ്ട് ബിനു അടിമാലിക്ക്. സ്റ്റാര്‍ മാജികിലെ സീനിയര്‍ താരങ്ങളായ ഇരുവരും ഒന്നിച്ചെത്തിയപ്പോഴെല്ലാം പ്രേക്ഷകര്‍ ഇവരെ പോത്സാഹിപ്പിച്ചിട്ടുണ്ട്. വടകരയിലെ പരിപാടി കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് പോവുന്നതിനിടയിലായിരുന്നു സുധിയുടെ വിയോഗം. എല്ലാവരും നല്ല ഉറക്കത്തിലായിരുന്ന സമയത്തായിരുന്നു അപകടം. ഞെട്ടി എഴുന്നേറ്റപ്പോള്‍ കണ്ടത് സുധിയുടെ പിടച്ചിലാണ്. സുധി പോയെന്ന് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ലെന്ന്ബി നു അടിമാലി പറഞ്ഞു.

ജൂൺ അഞ്ചിനു പുലർച്ചെ നാലരയോടെ ദേശീയപാത 66 ലെ പനമ്പിക്കുന്നിൽ കൊല്ലം സുധിയും ബിനു അടിമാലിയും മഹേഷ് കുഞ്ഞുമോനും അടങ്ങുന്ന സംഘം സഞ്ചരിച്ചിരുന്ന കാറും പിക്കപ് വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സ്റ്റേജ്ഷോയ്ക്കു ശേഷം വടകരയിൽനിന്ന് എറണാകുളത്തേക്കു മടങ്ങുകയായിരുന്നു താരങ്ങൾ. തലയ്ക്കു പരുക്കേറ്റ സുധിയെ പെട്ടെന്നുതന്നെ കൊടുങ്ങല്ലൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.