ചികിത്സക്കിടെ രോഗി വനിതാ ഡോക്ടറെ മർദിച്ചതായി പരാതി
കണ്ണൂർ: തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ രോഗി ഡോക്ടറെ മർദിച്ചെന്ന് പരാതി. ഡോ. അമൃത രാഖിയെയാണ് രോഗി ആക്രമിച്ചത്. ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം നടന്നത്. വാഹനാപകടത്തിൽ പരുക്കേറ്റെത്തിയ പാലയാട് സ്വദേശി മഹേഷാണ് ഡോക്ടറെ മർദിച്ചത്. പരിശോധനയ്ക്കിടെ ഡോക്ടറെ അസഭ്യം പറയുകയും മുഖത്ത് അടിക്കുകയും ചെയ്തുവെന്ന് ഡോക്ടർ പോലീസിൽ പരാതി നൽകി.

അക്രമി മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഇയാളെ പൊലീസ് ആശുപത്രി സംരക്ഷണ നിയമപ്രകാരം അറസ്റ്റ് ചെയ്തു.
മദ്യപിച്ചുണ്ടായ തർക്കത്തെത്തുടർന്നാണ് ഇയാളെ തലശ്ശേരിയിലെ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. വാരിയെല്ലിന് ക്ഷതം ഏറ്റിട്ടുണ്ടെന്ന സംശയം പ്രകടിപ്പിച്ചതിനെത്തുടർന്ന് വാരിയെല്ല് പരിശോധിക്കുകയായിരുന്നു. ഈ സമയത്താണ് ഇയാൾ ഡോക്ടറെ മർദിച്ചത്. മഹേഷിനെ കൂടുതൽ പരിശോധനകൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.