We Talk

താനൂർ ബോട്ടപകടം; അറസ്റ്റിലായ പോർട്ട് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു

താനൂര്‍ : ബോട്ട് ദുരന്തവുമായി ബന്ധപ്പെട്ട്അറസ്റ്റിലായ 2 പോർട്ട് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റം ചുമത്തി. ബേപ്പൂർ പോർട്ട് കൺസർവേറ്റർ വി വി പ്രസാദ്, ആലപ്പുഴ ചീഫ് സർവെയർ സെബാസ്റ്റ്യൻ എന്നിവർക്കെതിരെയാണ് കൊലക്കുറ്റം ചുമത്തിയത്. ഇരുവരും ബോട്ട് ഉടമയെ നിയമവിരുദ്ധമായി സഹായിച്ചെന്ന് പ്രത്യേക അന്വേഷണസംഘം കണ്ടെത്തി. 22 പേരുടെ മരണത്തിനിടയാക്കിയ താനൂർ ബോട്ട് ദുരന്തത്തിൽ, പോർട്ട് ഉദ്യോഗസ്ഥരുടെ നിയമവിരുദ്ധ ഇടപെടലിൽ തെളിവ് ലഭിച്ചതോടെയാണ് ഇവരെ അറസ്റ്റ് ചെയ്തത് . മത്സ്യബന്ധന ബോട്ടായിരുന്നു ഇതെന്ന കാര്യം മറച്ചു വെച്ച്, പുതിയ ബോട്ടെന്ന നിലയിലാണ് അറ്റ്‌ലാന്റികിന് അനുമതി നല്‍കിയത്. ഓരോഘട്ടത്തിലും പരിശോധിച്ച് സുരക്ഷ ഉറപ്പു വരുത്തേണ്ട ഉദ്യോഗസ്ഥനാണ് സര്‍വേയര്‍. എന്നാല്‍ പരിശോധന വിശദമായി നടത്തിയില്ല. പിന്നീട് ബോട്ടിന്റെ മുകള്‍ത്തട്ടിലേക്ക് കോണി നിര്‍മ്മിച്ച കാര്യം സര്‍വേയര്‍ പരിശോധിച്ചില്ലെന്നും അന്വേഷണ സംഘം കണ്ടെത്തി.ബേപ്പൂരിന്റെ ചുമതലയുള്ള സീനിയര്‍ പോര്‍ട്ട് കണ്‍സര്‍വേറ്ററായ പ്രസാദ് ബോട്ടുടമ നാസറെ പലവിധത്തില്‍ സഹായിച്ചെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ബോട്ടിന് ലൈസന്‍സ് പോലും ലഭിക്കാതെയാണ് സര്‍വീസ് നടത്തിയത്. ബോട്ടിന്റെ അപേക്ഷയിന്മേല്‍, ഫയലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നാസറിന് പ്രസാദ് അയച്ചുകൊടുത്തതും വ്യക്തമായി. അറസ്റ്റിലായ ഇരുവർക്കുമെതിരെ കൊലക്കുറ്റം ചുമത്തി. ഐപിസി 302,337,338 വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തത്. താനൂർ ബോട്ട് ദുരന്തത്തിൽ ആദ്യമായാണ് ഉദ്യോഗസ്ഥർ അറസ്റ്റിലാകുന്നത്. ഇവരുടെ പങ്കാളിത്തം സംബന്ധിച്ച് ആരോപണം ഉയർന്നിരുന്നു. ബോട്ട് ഉടമ നാസർ, സ്രാങ്ക്, സഹായി ഇവരെ ഒളിവിൽ പോകാൻ സഹായിച്ചവർ അടക്കം 9 പേർ നിലവിൽ റിമാൻ്റിലാണ്.

Leave a Reply

Your email address will not be published. Required fields are marked *