ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചു
ലൈംഗികാതിക്രമക്കേസിൽ ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. ഡൽഹി പട്യാല കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ബ്രിജ് ഭൂഷണെതിരെ ചുമത്തിയ പോക്സോ കേസ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടും പൊലീസ് റിപ്പോർട്ട് സമർപ്പിച്ചു. പോക്സോ കേസ് ചുമത്തുന്നതിനാവശ്യമായ തെളിവു ലഭിച്ചില്ലെന്ന് പൊലീസ് അറിയിച്ചു. ജൂലൈ നാലിനു കേസിൽ വാദം കേൾക്കും. ബ്രിജ് ഭൂഷണെതിരെ നിരവധി വനിതാ താരങ്ങളാണ് രംഗത്തെത്തിയത്. ഒളിംപ്യൻ ബജ്‌രംഗ് പുനിയ, സാക്ഷി മാലിക്, വിനയ് ഫോഗട്ട്, എന്നിവരുടെ നേതൃത്വത്തിൽ ജന്തർമന്തറിൽ സമരം ആരംഭിച്ചിരുന്നു. ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. ഗുസ്തി താരങ്ങളുടെ ലൈംഗികാതിക്രമ പരാതിയിൽ അന്വേഷണം 15ന് അകം പൂർത്തിയാക്കുമെന്ന് കേന്ദ്രസർക്കാർ ഉറപ്പു നൽകിയിരുന്നു. ഈ പശ്ചാത്തലത്തിൽ സമരം ഒരാഴ്ചത്തേക്കു നിർത്തിവയ്ക്കാൻ താരങ്ങൾ തയാറായി. കേന്ദ്ര കായികമന്ത്രി അനുരാഗ് സിങ് ഠാക്കൂറുമായി നടത്തിയ 5 മണിക്കൂറിലേറെ നീണ്ട ചർച്ചയ്ക്കൊടുവിലാണു തീരുമാനം.