വ്യാജ ബിരുദ സർട്ടിഫിക്കറ്റ് വിവാദം:നിഖിൽ തോമസിന് എസ്എഫ്ഐയുടെ പിന്തുണ
എറണാകുളം :വ്യാജ ബിരുദ സർട്ടിഫിക്കറ്റ് വിവാദത്തിൽ നിഖിൽ തോമസിന് എസ്എഫ്ഐയുടെ പിന്തുണ. നിഖിൽ ഹാജരാക്കിയ സർട്ടിഫിക്കറ്റുകളെല്ലാം പരിശോധിച്ചെന്നും എല്ലാം ഒറിജിനലാണെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മുഴുവൻ രേഖകളും നിഖിൽ എസ്എഫ്ഐക്ക് മുന്നിൽ ഹാജരാക്കി. കലിംഗയിൽ പഠിച്ചതും പാസായതും രേഖകളിൽ വ്യക്തമാണ്. അതെല്ലാം പരിശോധിച്ച് എല്ലാം യാഥാർഥ്യമാണെന്നും നിഖിലിന്റേത് വ്യാജ ഡിഗ്രിയല്ലെന്ന് ഉറപ്പാക്കിയെന്നുമാണ് ആർഷോ അവകാശപ്പെടുന്നത്.
അതേസമയം സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. കായംകുളം എംഎസ്എം കോളേജ് പ്രിൻസിപ്പലിന്‍റെ മൊഴി തിങ്കളാഴ്ച പോലീസ് രേഖപ്പെടുത്തും. ജില്ലാ പൊലീസ് മേധാവിക്ക് കെഎസ്‌യു നല്‍കിയ പരാതിയിലാണ് നടപടി. പ്രാഥമിക അന്വേഷണത്തിന് ശേഷം കേസ് രജിസ്റ്റര്‍ ചെയ്യാനാണ് തീരുമാനം. വ്യാജ രേഖ കേസില്‍ വഞ്ചനക്കിരയായവരുടെ പരാതിയിലേ കേസെടുക്കാനാവൂ എന്നാണ് പൊലീസിന്റെ വാദം. ഈ സാഹചര്യത്തിലാണ് കോളേജ് പ്രിൻസിപ്പലിന്റെ മൊഴിയെടുക്കുന്നത്.
