പനിച്ചു വിറച്ച് കേരളം; മുഖ്യമന്ത്രിക്കും പനി
മഴ പിടിക്കുന്നതിനു മുൻപെ കേരളം പനിച്ചു വിറയ്ക്കാൻ തുടങ്ങി. ഈ വർഷം ഇതുവരെ 27 പേർ എലിപ്പനി ബാധിച്ചും 8 പേർ ഡെങ്കിപ്പനി ബാധിച്ചും മരിച്ചെന്നുമാണ് സർക്കാർ കണക്ക്. പനിയുമായി ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ് ആണ് കുറച്ച് ദിവസങ്ങളായി ഉള്ളത്. മഴക്കാല പൂർവ ശുചീകരണം പാളിയതാണ് പകർച്ചവ്യാധി വ്യാപിക്കാൻ കാരണമെന്നാണ് ഡോക്ടർമാർ പറയുന്നത്.
പകർച്ചപ്പനി പ്രതിരോധത്തിൽ സർക്കാരിന് വീഴ്ച പറ്റുന്നുവെന്ന് പറഞ്ഞു പ്രതിപക്ഷ നേതാവ് വി. ഡി. സതീശനും രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് പകർച്ചപ്പനി പ്രതിരോധത്തിന് എല്ലാവരും കൂട്ടമായി രംഗത്തിറങ്ങണമെന്ന അഭ്യർത്ഥനയുമായി മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയത് . 12 ദിവസത്തെ വിദേശ സന്ദര്‍ശനത്തിനുശേഷം മടങ്ങിയെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പനി ബാധിച് വീട്ടിൽ ചികിത്സയിലാണ് . പനിയെ തുടർന്ന് വീട്ടിൽ വിശ്രമിക്കുന്ന സാഹചര്യത്തിൽ കഴിഞ്ഞ ദിവസത്തെ മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി ഓൺലൈനായാണ് പങ്കെടുത്തത്.

പകര്‍ച്ചപ്പനി പ്രതിരോധത്തിന് എല്ലാവരും കൂട്ടമായി രംഗത്തിറങ്ങണമെന്ന് മുഖ്യമന്ത്രി വിശദ പ്രസ്താവനയിൽ അഭ്യർത്ഥിച്ചു .
പ്രസ്താവനയുടെ പൂർണ രൂപം :
ഡെങ്കിപ്പനി വ്യാപനം തടയാന്‍ കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി നടത്തണം. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കുന്നു എന്ന് തദ്ദേശ സ്ഥാപനങ്ങൾ ഉറപ്പാക്കണം. പൊതുജനങ്ങൾ ഇക്കാര്യത്തിൽ വ്യക്തിപരമായ ശ്രദ്ധ ചെലുത്തണം. വീട്ടിനകത്തും പുറത്തും വെള്ളം കെട്ടി നിര്‍ത്തരുത്. ചെടിച്ചട്ടികളിലും ഫ്രിഡ്ജിന്റെ ട്രെയിലും മറ്റും വെള്ളം കെട്ടിനിൽക്കാൻ ഇടവരുത്തരുത്. തോട്ടം മേഖല, നിര്‍മ്മാണ സ്ഥലങ്ങള്‍, ആക്രിക്കടകള്‍, അതിഥി തൊഴിലാളികളുടെ താമസ സ്ഥലങ്ങള്‍ എന്നിവ പ്രത്യേകം ശ്രദ്ധിക്കണം.
വരുന്ന ആഴ്ചകളില്‍ വെള്ളി, ശനി, ഞായര്‍ ദിവസങ്ങള്‍ ഡ്രൈ ഡേ ആയി ആചരിക്കണം. വെള്ളിയാഴ്ച സ്‌കൂളുകള്‍, ശനിയാഴ്ച ഓഫീസുകള്‍, ഞായറാഴ്ച വീടുകള്‍ എന്നിങ്ങനെയാണ് ഡ്രൈ ഡേ ആചരിക്കേണ്ടത്. വിടും പരിസരങ്ങളും സ്ഥാപനങ്ങളും വൃത്തിയായി സൂക്ഷിക്കണം. വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും സംഘടനകളുടേയും പിന്തുണയുമുണ്ടാകണം.
വളരെപ്പെട്ടെന്ന് ഗുരുതരമാകുന്ന രോഗമാണ് എലിപ്പനി. അതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം. മണ്ണ്, ചെളി, മലിനജലം എന്നിവയുമായി ഇടപെടുന്നവര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശ പ്രകാരം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കേണ്ടതാണ്. എല്ലാ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും ഡോക്‌സിസൈക്ലിന്‍ സൗജന്യമായി ലഭ്യമാണ്.
പകർച്ചപ്പനി ഒരു ഭീഷണിയായി വളരാതിരിക്കാൻ നാട് ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും
സർക്കാരിന്റെ ഏകോപിതമായ ഇടപെടൽ ഇക്കാര്യത്തിൽ ഉണ്ടാകുമെന്നും’ മുഖ്യമന്ത്രി പറഞ്ഞു.