കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ ആൾമാറാട്ടം: മുൻ എസ്എഫ്ഐ നേതാവ് വിശാഖും മുന്‍ പ്രിന്‍സിപ്പലും കീഴടങ്ങി
കാട്ടാക്കട ക്രിസ്ത്യന്‍ കോളജ് ആള്‍മാറാട്ടക്കേസ് പ്രതി എസ്എഫ്‌ഐ മുന്‍ നേതാവ് വിശാഖും മുന്‍ പ്രിന്‍സിപ്പല്‍ ജി.ജെ.ഷൈജുവും കീഴടങ്ങി. കേസെടുത്തതിന് പിന്നാലെ ഒളിവിലായിരുന്ന വിശാഖ് കാട്ടാക്കട പോലീസ് സ്റ്റേഷനിലെത്തിയാണ് കീഴടങ്ങിയത്. കേസില്‍ വിശാഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. ജൂലൈ നാലിന് അന്വേഷണ ഉദ്യോഗസ്ഥന്‍ മുന്‍പാകെ ഹാജരാകണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. കോളേജിൽ യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ട എ എസ് അനഘയ്ക്ക് പകരം എസ്എഫ്‌ഐ നേതാവായിരുന്ന വിശാഖിന്റെ പേര് കേരള സര്‍വകലാശാലയ്ക്ക് നല്‍കിയതാണ് കേസ്. ആൾമാറാട്ടക്കേസിൽ വിശാഖിന്റെ പങ്ക് ഗുരുതരമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. വിശാഖ് പ്രേരിപ്പിക്കാതെ പ്രിന്‍സിപ്പല്‍ പേര് കേരള സര്‍വകലാശാലക്ക് അയയ്ക്കില്ലെന്നും കോടതി നിരീക്ഷിച്ചു. എസ്എഫ്‌ഐ മുന്‍ ഏരിയ സെക്രട്ടറിയാണ് വിശാഖ്.