പിതാവിനെ കാണാനാകാതെ അബ്ദുൽ നാസർ മദനി ഇന്ന് ബംഗളുരുവിലേക്ക് മടങ്ങും
കൊച്ചി: ജാമ്യം കിട്ടി കേരത്തിലെത്തിയ പിഡിപി ചെയർമാൻ അബ്ദുൽ നാസർ മദനി പിതാവിനെ കാണാൻ സാധിക്കാതെ ഇന്ന് ബംഗളുരുവിലേക്ക് മടങ്ങും. സുപ്രീം കോടതി ജാമ്യം അനുവദിച്ചതോടെ കേരളത്തിൽ എത്തിയ മദനിക്ക് ആരോഗ്യപ്രശ്നങ്ങൾ കാരണം കൊച്ചിയിൽനിന്ന് കൊല്ലത്തെ വീട്ടിലേക്ക് എത്താനായില്ല.
ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ മദനിക്കും പിതാവിനും യാത്ര ചെയ്യാനാകാതെ വന്നതോടെയാണ് ഇരുവരും കാത്തിരുന്ന കൂടിക്കാഴ്ച നടക്കാതെ പോയത്. കിടപ്പിലായ പിതാവിനെ കാണാനാണ് സുപ്രീം കോടതി മദനിക്ക് ജാമ്യ ഇളവ് നൽകിയത്. ഇതനുസരിച്ച് ജൂൺ 26നാണ് അദ്ദേഹം ബംഗളുരുവിൽനിന്ന് വിമാനമാർഗം കൊച്ചിയിൽ എത്തിയത്. കൊല്ലത്തേക്കുള്ള യാത്രയ്ക്കിടെ ശാരീരിക അവശത അനുഭവപ്പെട്ട മദനിയെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
രക്തസമ്മർദ്ദവും രക്തത്തിലെ ക്രിയാറ്റിനും കൂടിയതോടെ അദ്ദേഹത്തിന് ആശുപത്രിയിൽ തുടരേണ്ടിവന്നു. കൂടാതെ പ്രമേഹം ഉൾപ്പടെ മറ്റനേകം ശാരീരികബുദ്ധിമുട്ടുകളും മദനിക്ക് തിരിച്ചടിയായി. അതിനിടെ പിതാവിനെ കൊച്ചിയിലേക്ക് എത്തിക്കാൻ ശ്രമിച്ചെങ്കിലും ആരോഗ്യസ്ഥിതി ഗുരുതരമായതിനാൽ അത് നടന്നില്ല. സുപ്രീം കോടതി ജുലൈ പത്തിന് പരിഗണിക്കാനിരുന്ന മുൻകൂർജാമ്യഹർജി നേരത്തെയാക്കാൻ ശ്രമിച്ചെങ്കിലും അത് വിജയിച്ചില്ല.