‘സ്വകാര്യബില്ല് മുഖ്യമന്ത്രിയുടെ ഓഫീസ് ബിജെപിയുടെ സഹായത്തോടെ ചോര്‍ത്തി നൽകി’ -ഹൈബി ഈഡന്‍ എംപി
കൊച്ചി: സംസ്ഥാനത്തിന്റെ തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്ന സ്വകാര്യബില്ല് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് ചോര്‍ത്തിയെന്ന ആരോപണവുമായി ഹൈബി ഈഡന്‍ എംപി. നടപടിയില്‍ ദുരൂഹതയുണ്ട്. സര്‍ക്കാരിന്റെ വിവാദങ്ങള്‍ മറച്ചുവെക്കാനാണ് ഇത്തരമൊരു നീക്കം നടത്തിയതെന്നും ഹൈബി ഈഡന്‍ കൊച്ചിയില്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന് നല്‍കിയ ബില്ലിന്റെ സ്വകാര്യത കാത്തുസൂക്ഷിക്കേണ്ടതുണ്ട്. എങ്ങനെയാണ് ബില്ലിന്റെ പകര്‍പ്പ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും പുറത്ത് പോയതെന്ന് വ്യക്തമാക്കണം. ബിജെപിയുടെ സഹായത്തോടെയാണ് ഈ നീക്കങ്ങള്‍ നടന്നത്- ഹൈബി ഈഡൻ പറഞ്ഞു.
സ്വകാര്യബില്ല് ജനപ്രതിനിധിയുടെ അവകാശമാണ്. പാര്‍ട്ടിയുമായി കൂടിയാലോചിച്ചല്ല സ്വകാര്യബില്ല് നല്‍കാറുള്ളത്. ഒരു ആശയം പ്രചരിപ്പിച്ച് ചര്‍ച്ച ചെയ്യുകയെന്നതാണ് സ്വകാര്യ മെമ്പര്‍ഷിപ്പ് ബില്ല് എന്നതിന്റെ സ്വഭാവം. അല്ലാതെ അത് അംഗീകരിച്ച് കൊണ്ടുവരികയല്ല”- ഹൈബി ഈഡന്‍ പറഞ്ഞു.
ബില്ലിനെ തുടര്‍ന്നുണ്ടായ അനാവശ്യ വിവാദങ്ങളില്‍ ചര്‍ച്ചകള്‍ അവസാനിപ്പിക്കണമെന്നും എം പി ആവശ്യപ്പെട്ടു. ബിൽ പിൻവലിച്ചിട്ടില്ല. പാര്‍ട്ടിയെ പ്രതിരോധത്തിലാക്കാനുള്ള നീക്കങ്ങള്‍ നടത്തില്ല. പാര്‍ട്ടി തീരുമാനമാണ് അന്തിമം. ജനാധിപത്യ രാജ്യത്ത് ഒരു പൗരന്‍ അഭിപ്രായം പറയുമ്പോള്‍ ബിജെപി സര്‍ക്കാര്‍ ചെയ്യുന്നതിന് സമാനമായി ഫാസിസ്റ്റ് രീതിയില്‍ വളഞ്ഞിട്ട് ആക്രമിക്കുന്നത് ശരിയല്ലെന്നും ഹൈബി കൂട്ടിചേര്‍ത്തു.
കഴിഞ്ഞ മാര്‍ച്ചില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച സ്വകാര്യ ബില്ലിലാണ് തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്ന് ഹൈബി ആവശ്യപ്പെട്ടത്. വിഷയം സംബന്ധിച്ച് കേരളത്തിന്റെ അഭിപ്രായം ആരാഞ്ഞ് ആഭ്യന്തര മന്ത്രാലയം കത്തയച്ചു. തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് തലസ്ഥാനം മാറ്റുകയെന്നത് പ്രായോഗികമല്ലെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്.