We Talk

മുസ്‌ലിം ജാതി വിവേചനം പ്രമേയമായി സിനിമ വരുന്നു

ചങ്ങനാശേരി പുതൂർ മുസ്‌ലിം ജമാഅത് മഹല്ല് യോഗത്തിൽ പങ്കെടുത്ത ബാർബർ വിഭാഗത്തിൽപ്പെട്ട യുവാവിന് കമ്മിറ്റി നോട്ടീസ് നൽകിയ വാർത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നതോടെ മുസ്ലിം സമുദായത്തിലെ ജാതിവിവേചനം ചർച്ചയായിരിക്കുകയാണ്. ബാർബർ, ലബ്ബ വിഭാഗങ്ങൾക്കാണ് മുസ്ലിം പൊതുയോഗത്തിൽ പ്രവേശനം ലഭിക്കാതിരുന്നത്. നോട്ടീസ് ലഭിച്ച അനീഷ് സാലി എന്നയാൾ മാധ്യമങ്ങളോട് സംഭവം വെളിപ്പെടുത്തിയതോടെയാണ് പുറത്തറിയുന്നത്. ഭരണഘടന പ്രകാരമാണ് നോട്ടീസ് നൽകിയതെന്നാണ് മഹല്ല് ഭാരവാഹികൾ പറയുന്നത്. നൂറ്റാണ്ട് പഴക്കമുള്ള മഹല്ലിൽ ബാർബർ, ലബ്ബ വിഭാഗങ്ങൾക്ക് അംഗത്വം നൽകില്ലെന്നും ഇക്കാര്യം ഇവരുടെ പൂർവികർ എഴുതി നൽകിയതാണെന്നുമാണ് പള്ളി ഭാരവാഹികളുടെ ന്യായം. വാർത്തയ്ക്ക് പിന്നാലെ ഈ സംഭവത്തെ അടിസ്ഥാനമാക്കിയാണ് തന്റെ പുതിയ ചിത്രമെന്ന് വെളിപ്പെടുത്തി മാധ്യമ പ്രവർത്തകനായ ഷമീർ ഭരതന്നൂർ രംഗത്തെത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സിനിമയുടെ വിവരങ്ങൾ ഷമീർ പങ്കുവച്ചത്. ഷമീർ ഭരതന്നൂർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമായ ‘അനക്ക് എന്തിന്റെ കേടാ’ ഉടൻ റിലീസ് ചെയ്യുമെന്നാണ് വിവരം. ചങ്ങനാശേരി പുതൂർ ജമാഅത്തിലെ വിവേചനത്തിനെതിരെ കണ്ണുതുറപ്പിക്കലാണ് ചിത്രത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ഷമീർ പറയുന്നു.


മുസ്ലീങ്ങൾക്കിടയിലെ ബാർബർ കുടുംബത്തിൽ ജനിച്ച ഒരു ചെറുപ്പക്കാരൻ നേരിടുന്ന പ്രശ്നങ്ങളും അയാളും കുടുംബവും നേരിടുന്ന അയിത്തവുമൊക്കെയാണ് സിനിമയുടെ പ്രമേയം. യഥാർത്ഥത്തിൽ ഇസ്‍ലാമിൽ ജാതിയില്ല. എന്നാൽ നമ്മുടെ നാട്ടിൽ മുസ്ലീം സമുദായത്തിലെ ബാർബർ വിഭാഗങ്ങളിലുള്ളവരോട് മഹല്ലുകാർ ക്രൂരമായ വിവേചനം കാണിക്കാറുണ്ട്. ഇത്തരത്തിലൊരു സംഭവമാണ് ചങ്ങനാശേരി പുതൂർ ജമാഅത്തിൽ നടന്നതെന്നും ഷമീർ ഭരതന്നൂർ ഫേസ്ബുക്കിൽ കുറിച്ചു. ആ അനീതിക്കെതിെരയാണ് ഞങ്ങളുടെ സിനിമ. ചങ്ങനാശേരി പുതൂർ ജമാഅത്തിൽ വിവേചനം. ബാർബർ, ലബ്ബ വിഭാഗങ്ങൾക്ക് പൊതുയോഗത്തിൽ പ്രവേശനമില്ല എന്ന വാർത്ത കണ്ടു. സംഭവം അപലനീയമാണ്. മുസ്ലീം സമുദായത്തിലെ ബാർബർ വിഭാഗങ്ങളിലുള്ളവരോട് നമ്മുടെ നാട്ടിലെ ചില മഹല്ലുകാർ ക്രൂരമായ വിവേചനം കാട്ടാറുണ്ട്. നിർഭാഗ്യവശാൽ അത് ഇതുവരെ ചർച്ചയായിട്ടില്ല. ജാതി തിരിച്ചുളള ഈ വിവേചനം അപരിഷ്കൃതമാണെന്നും ഷമീർ ചൂണ്ടിക്കാട്ടുന്നു.
യഥാർത്ഥത്തിൽ ഇസ്‍ലാമിൽ ജാതിയില്ല. ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്തിട്ടുളള ഒരാൾ എന്ന നിലക്ക് ജാതി വിവേചനം അവിടെയെവിടെയും എനിക്ക് കാണാൻ കഴിഞ്ഞിട്ടില്ല. എന്നാൽ നമ്മുടെ നാട്ടിൽ പലയിടത്തും അങ്ങനെയല്ല. ഇവിടെ പല മഹല്ലുകളിലും മുസ്ലീം ബാർബർമാരെ അകറ്റി നിർത്തിയിരിക്കുന്നു. അവരുടെ വീടുകളിൽനിന്ന് മുഖ്യധാരയിലുള്ളവർ വിവാഹം കഴിക്കില്ല. അവർക്ക് പല മഹല്ലുകളിലും സാമൂഹികമായ പരിഗണനകളില്ല. ഇത് ശ്രദ്ധയിൽപ്പെട്ടിട്ട് വർഷങ്ങളായി. ഇത്തരം വിവേചനത്തിനെതിരായ കണ്ണുതുറപ്പിക്കലാണ് “അനക്ക് എന്തിന്റെ‍ കേടാ” എന്ന സിനിമ. മുസ്‍ലീങ്ങൾക്കിടയിലെ ബാർബർ കുടുംബത്തിൽ ജനിച്ച ഒരു ചെറുപ്പക്കാരൻ നേരിടുന്ന പ്രശ്നങ്ങളും അയ്യാളും കുടുംബവും നേരിടുന്ന അയിത്തവും ഞങ്ങൾ സിനിമയിലുടെ അവതരിപ്പിക്കുകയാണ്. സിനിമ ഉടൻ പുറത്തിറങ്ങും. ചങ്ങനാശേരി പുതൂർ ജമാഅത്തിലെ അപമാനിക്കപ്പെട്ട ഇരകൾക്കൊപ്പം. അനീതികൾ ഇല്ലാതാകട്ടെയെന്നും ഷമീർ ഫെയ്സ്ബുക്കിൽ കുറിച്ചു. അഖിൽ പ്രഭാകർ, സ്നേഹ അജിത്ത്, സുധീർ കരമന, സായ് കുമാർ, മധുപാൽ, ബിന്ദുപണിക്കർ തുടങ്ങിയവർ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സംവിധായകൻ അനുറാമും ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. പണ്ഡിറ്റ് രമേശ് നാരായൺ സംവിധാനം നിർവഹിച്ച ഗാനങ്ങൾ വിനീത് ശ്രീനിവാസൻ ആലപിക്കുന്നു. ബിഎംസി ബാനറിൽ ഫ്രാൻസിസ് കൈതാരത്താണ് നിർമാണം. പ്രശസ്ത സംവിധായകൻ ലെനിൻ രാജേന്ദ്രൻ്റെ പുത്രൻ ഗൗതം ലെനിനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ഈ ചിത്രം സമൂഹത്തിൽ വലിയൊരു ചർച്ചയ്ക്ക് കാരണമാകാനുള്ള സാധ്യതയുണ്ട്. ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.

Leave a Reply

Your email address will not be published. Required fields are marked *