പ്രളയദുരിതത്തിൽ ഉത്തരേന്ത്യ; മരണം 37 ആയി
ഡൽഹി: ഉത്തരേന്ത്യയിൽ അതി ശക്തമായ മഴ തുടരുന്നു. മഴക്കെടുതിയിൽ 37 പേർ മരിച്ചു. രാജസ്ഥാനിൽ 10 ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. പ്രളയക്കെടുതിയിൽ ഹിമാചലിൽ മാത്രം 4000 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ.
പഞ്ചാബിലും ഹിമാചലിലും സൈന്യവും എൻഡിആർഎഫും രക്ഷാപ്രവർത്തനത്തിനായി രംഗത്തെത്തി. ഹരിയാനയിലും ഡൽഹിയിലും വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ഹിമാചൽ പ്രദേശിലെ മണാലിയിൽ കുടുങ്ങിയ മലയാളി ഹൗസ് സർജന്മാർ സുരക്ഷിതരാണെന്നാണ് ലഭിക്കുന്ന വിവരം. പാലങ്ങളും റോഡും തകർന്നതിനാൽ മടക്കയാത്ര പ്രതിസന്ധിയിലാണ്. ഹിമാചലിൽ പലയിടങ്ങളിലായി നിരവധി മലയാളികളാണ് കുടുങ്ങി കിടക്കുന്നത്. കനത്ത മഴയിൽ ഉത്തരേന്ത്യയിൽ പല ഭാഗങ്ങളിലും ഉരുൾപൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായിട്ടുണ്ട്. നഗരങ്ങളിലും പട്ടണങ്ങളിലും നിരവധി റോഡുകളും കെട്ടിടങ്ങളും വെള്ളത്തിലാണ്. കനത്തമഴ തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണം എന്ന് അധികാരികൾ മുന്നറിയിപ്പ് നൽകി.