നടൻ കുഞ്ചാക്കോ ബോബനെതിരെ പദ്മിനി ചിത്രത്തിന്റെ നിർമാതാവ്
നടൻ കുഞ്ചാക്കോ ബോബനെതിരെ ഗുരുതര ആരോപണവുമായി പദ്മിനി ചിത്രത്തിന്റെ നിർമാതാവ്. ചിത്രത്തിനായി രണ്ടരകോടി വാങ്ങിയിട്ടും പ്രൊമോഷൻ പരിപാടികളിൽ പങ്കെടുക്കാനോ അഭിമുഖങ്ങൾ നൽകാനോ താരം തയാറായില്ലെന്ന് നിർമാതാവ് സുവിൻ കെ വർക്കി ആരോപിച്ചു. ഫെയ്സ്ബുക്കിലൂടെയാണ് സുവിൻ ആരോപണമുന്നയിച്ചത്. കുഞ്ചാക്കോ ബോബന്റെ ഭാര്യ നിയമിച്ച മാർക്കറ്റിങ് കൺസൾട്ടന്റ് എഡിറ്റ് ചെയ്യുന്നതിന് മുൻപ് സിനിമ കണ്ടിരുന്നു. അയാൾക്ക് ചിത്രം ഇഷ്ടപ്പെടാത്തതിനെ തുടർന്ന് പ്രൊമോഷൻ പരിപാടികൾ കുഞ്ചാക്കോ ബോബൻ പൂർണമായി ഒഴിവാക്കിയെന്നും നിർമാതാവ് ആരോപിക്കുന്നു. സ്വന്തമായി പണം മുടക്കാത്ത എല്ലാ ചിത്രങ്ങളോടും
ഈ നിലപാടാണ് കുഞ്ചാക്കോ ബോബൻ സ്വീകരിക്കുന്നതെന്നും സുവിൻ കുറ്റപ്പെടുത്തി. കോടികൾ പ്രതിഫലം വാങ്ങി അഭിനയിച്ച സിനിമയുടെ പ്രൊമോഷന് പങ്കെടുക്കേണ്ട സമയത്ത് യൂറോപ്പിൽ സുഹൃത്തുകൾക്കൊപ്പം അവധി ആഘോഷിക്കുകയാണ് താരം. കുഞ്ചാക്കോ ബോബൻ അടുത്തിടെ അഭിനയിച്ച എല്ലാ ചിത്രങ്ങളുടെയും നിർമാതാക്കൾക്ക് ഇത്തരം ദുരനുഭവം നേരിടേണ്ടി വന്നതിനാലാണ് ഇപ്പോഴെങ്കിലും തുറന്ന് പറയേണ്ടി വരുന്നതെന്നും സുവിൻ കൂട്ടിച്ചേർത്തു. പ്രതിവർഷം 200 ൽ അധികം സിനിമകൾ ഇറങ്ങുന്ന സംസ്ഥാനത്ത് സ്വന്തം ചിത്രത്തിനായി പ്രൊമോഷൻ നടത്തേണ്ടതും ചിത്രത്തെ കുറിച്ച് ജനങ്ങളോട് സംസാരിക്കേണ്ടതും ഓരോ അഭിനേതാവിന്റെയും ഉത്തരവാദിത്തമാണെന്നും നിർമാതാവ് ഓർമ്മിപ്പിക്കുന്നു. എന്നാൽ വിവാദങ്ങളോട് തൽക്കാലം പ്രതികരിക്കുന്നില്ലെന്ന് സംവിധായകൻ സെന്ന ഹെഗ്ഡേ പറഞ്ഞു. വെള്ളിയാഴ്ചയാണ് പദ്മിനി തീയേറ്ററുകളിലെത്തിയത്.