ഹിമാചല്‍ പ്രദേശില്‍ മേഘവിസ്‌ഫോടനത്തിൽ ഒരു മരണം
ഷിംല: ഹിമാചല്‍ പ്രദേശില്‍ മേഘവിസ്‌ഫോടനം. ഒരാൾ മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ചന്‍സാരി ഗ്രാമസ്വദേശിയായ ബാദല്‍ ശര്‍മ എന്നയാളാണ് മരിച്ചത്. ഖേം ചന്ദ്, സുരേഷ് ശര്‍മ, കപില്‍ എന്നിവര്‍ക്കാണ് പരിക്കേറ്റിട്ടുള്ളത്. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുളുവിന് സമീപത്തെ കൈയ്‌സ് ഗ്രാമത്തിലാണ് തിങ്കളാഴ്ച പുലര്‍ച്ചെ 3.35-ഓടെ മേഘവിസ്‌ഫോടനമുണ്ടായത്. ഇതേത്തുടര്‍ന്നുണ്ടായ മിന്നല്‍പ്രളയത്തില്‍ രണ്ട് വാഹനങ്ങളും കുറച്ച് വീടുകളും തകരുകയും ഒരു ലിങ്ക് റോഡ് തടസ്സപ്പെടുകയും ചെയ്തു. മണ്‍സൂണ്‍ മഴയെ തുടര്‍ന്ന് സംസ്ഥാനത്തിന് 4414 കോടിയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്. ജൂണ്‍ 24 മുതല്‍ ഇതുവരെ സംസ്ഥാനത്ത് 53 ഉരുള്‍പൊട്ടലുകളും 41 മിന്നല്‍ പ്രളയങ്ങളും ഉണ്ടായിട്ടുണ്ടെന്നാണ് ഹിമാചല്‍ പ്രദേശ് ദുരന്ത മാനേജ്‌മെന്റ് അതോറിറ്റിയുടെ കണക്ക്.