We Talk

ആ​ഗോളതലത്തിൽ മുന്നിൽ ബാർബി; ഇന്ത്യക്കാർക്ക് പ്രിയം ഓപ്പൺഹൈമർ

ക്രിസ്റ്റഫര്‍ നോളന്റെ ഓപ്പണ്‍ ഹൈമറും ഗ്രെറ്റ ഗെര്‍വിഗ് എന്ന വനിതാ സംവിധായകയുടെ ബാര്‍ബിയുമാണ് ഇപ്പോൾ സിനിമാ ലോകത്തെ ചര്‍ച്ച. ആഗോള തലത്തില്‍ ശ്രദ്ധിക്കപ്പെട്ട ഇരു ചിത്രങ്ങളും ഇന്ത്യയിലും വലിയ ജനപ്രീതി നേടി പ്രദര്‍ശനം തുടരുകയാണ്. ഒരേ ദിവസമാണ് ഓപ്പണ്‍ഹൈമറും ബാര്‍ബിയും ഇന്ത്യൻ തീയേറ്ററുകളിലെത്തിയത്. ഒരാഴ്ച പിന്നിടുമ്പോൾ ഇരു ചിത്രങ്ങളും നൂറുകോടിയിലധികം രൂപയാണ് ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് നേടിയത്. ആഗോള തലത്തിൽ ബാർബിക്ക് ആണ് മേൽക്കൈയെങ്കിലും ഇന്ത്യൻ ബോക്സ് ഓഫീസിൽ ഓപ്പൺഹൈമറിനാണ് നേട്ടം. ഏഴ് ദിവസം കൊണ്ട് ബാര്‍ബി 27.5 കോടിയും ഓപ്പണ്‍ഹൈമര്‍ 73.15 കോടിയും നേടി.

എക്കാലത്തെയും വലിയ ഓപ്പണിങ് നേടിയാണ് ഗ്രെറ്റ ഗെര്‍വിഗിന്റെ ‘ബാര്‍ബി’ എന്ന ചിത്രം ശ്രദ്ധിക്കപ്പെട്ടത്. 51 രാജ്യങ്ങളില്‍ നിന്ന് ആദ്യ ദിനം മാത്രം ബാര്‍ബി നേടിയത് 41.4 മില്യണ്‍ ഡോളര്‍ (339 കോടി)ആണ് . അതിലും കൂടുതല്‍ മാര്‍ക്കറ്റുകളില്‍ (57 രാജ്യങ്ങള്‍) റിലീസ് ചെയ്‌തെങ്കിലും ബാര്‍ബി നേടിയതിന്റെ പകുതിയില്‍ താഴെ മാത്രമേ ഓപ്പണ്‍ഹൈമറിന് നേടാന്‍ സാധിച്ചിരുന്നുള്ളൂ. കൈ ബേര്‍ഡും മാര്‍ട്ടിന്‍ ജെ ഷെര്‍വിനും ചേര്‍ന്ന് 2005ല്‍ എഴുതിയ ‘അമേരിക്കന്‍ പ്രൊമിത്യൂസ്’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ഓപ്പണ്‍ഹൈമര്‍ ഒരുക്കിയിരിക്കുന്നത്. ആറ്റം ബോംബിന്റെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഓപ്പണ്‍ഹൈമറിന്റെ കഥ പറയുന്ന ചിത്രത്തില്‍ കിലിയന്‍ മര്‍ഫിയാണ് പ്രധാന വേഷത്തിലെത്തുന്നത്. എമിലി ബ്ലണ്ട്, മാറ്റ് ഡാമണ്‍, റോബര്‍ട്ട് ഡൗണി ജൂനിയര്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *