ആലുവയിൽ നിന്ന് തട്ടിക്കൊണ്ടു പോയ ആറുവയസുകാരി കൊല്ലപ്പെട്ടു
കൊച്ചി : ആലുവയിൽ നിന്ന് തട്ടിക്കൊണ്ടുപോയ ബീഹാർ സ്വദേശികളുടെ മകളായ ആറുവയസുകാരി ചാന്ദ്നി കൊല്ലപ്പെട്ടു. ആലുവ മാർക്കറ്റിന്റെ പിൻഭാഗത്ത് നിന്ന് ചാക്കിൽ കെട്ടിയ നിലയിലാണ് ചാന്ദ്‌നിയുടെ മൃതദേഹം കണ്ടെത്തിയത്.
വെള്ളിയാഴ്ചയാണ് ആലുവ ഗ്യാരേജിൽ നിന്ന് ചാന്ദ്‌നിയെ അസം സ്വദേശി തട്ടിക്കൊണ്ടുപോയത്. അസം സ്വദേശിയായ പ്രതി കഴിഞ്ഞ രണ്ട് ദിവസം മുൻപാണ് പെൺകുട്ടിയുടെ വീടിനടുത്ത് താമസിക്കാൻ എത്തിയത്. കുട്ടിയെ കാണാതായതിന് പിന്നാലെ മാതാപിതാക്കൾ പൊലീസിൽ പരാതിപ്പെടുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ സിസിടിവി ദൃശ്യങ്ങളിൽ കുട്ടിയെ കെഎസ്ആർടിസി ബസ്സിൽ അസം സ്വദേശിയായ യുവാവ് കയറ്റിക്കൊണ്ട് പോകുന്നതായി കണ്ടെത്തിയിരുന്നു. പിന്നാലെ മണിക്കൂറുകൾക്കകം പ്രതി അഫ്സാക്ക് ആലമിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ആലുവ തോട്ടക്കാട്ടുക്കരയിൽ നിന്നാണ് പ്രതി പിടിയിൽ ആയത്.
പ്രതിയെ ചോദ്യം ചെയ്‌തെങ്കിലും മദ്യലഹരിയില്‍ ആയതുകൊണ്ട് പെണ്‍കുട്ടിയെ സംബന്ധിച്ച് കൃത്യമായ മറുപടി ലഭിച്ചിരുന്നില്ല. തുടർന്ന് ഇന്ന് രാവിലെ 11 മണിയോടെയാണ് പ്രതി കുട്ടിയെ കൊലപ്പെടുത്തിയ കാര്യം പൊലീസിനോട് സമ്മതിച്ചത്.