We Talk

തമിഴ്നാട്ടില്‍ ഒരു കോടിയിലേറെ വീട്ടമ്മമാര്‍ക്ക് പ്രതിമാസം ആയിരം രൂപ

കുത്തകകളുടെയും കള്ളപ്പണക്കാരുടെയും വിദേശ അക്കൗണ്ടുകളിലുള്ള പണം നാട്ടിലെത്തിച്ച് സാധാരണക്കാരന് നല്‍കുമെന്നത് അടക്കമുള്ള ഒരു പാട് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ കേട്ടവരാണ് നാം. തെരഞ്ഞെടുപ്പ്കാലത്ത് രാഷ്ട്രീയക്കാര്‍ തള്ളുന്നതൊന്നും നടപ്പാവണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. അതുകൊണ്ടുതന്നെ തമിഴ്‌നാട്ടിലെ എല്ലാ നിര്‍ധനരായ വീട്ടമ്മമാരുടെയും അക്കൗണ്ടിലേക്ക് എല്ലാമാസവും ആയിരം രൂപ എത്തിക്കുമെന്ന്, കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍ പറഞ്ഞപ്പോള്‍ അത് പ്രതിപക്ഷം പോലും ഗൗരവത്തില്‍ എടുത്തിരുന്നില്ല. എന്നാല്‍ ഇപ്പോഴിതാ അപ്രാപ്യമെന്ന് കരുതിയ ആ പദ്ധതി നടപ്പാക്കി, ഇന്ത്യയെ തന്നെ ഞെട്ടിച്ചിരിക്കയാണ് തമിഴ്‌നാട്ടിലെ സ്റ്റാലിന്‍ സര്‍ക്കാര്‍.  

വീട്ടമ്മമാര്‍ക്ക് പ്രതിമാസം 1000 രൂപ നല്‍കുന്ന തമിഴ്‌നാട് സര്‍ക്കാരിന്റെ ‘കലൈജ്ഞര്‍ മകളിര്‍ ഉരുമൈ തിട്ടം’ പദ്ധതി ഇന്നലെ മുഖ്യമന്ത്രി സ്്റ്റാലിന്‍ ഉദ്ഘാടനം ചെയ്തു. ഗുണഭോക്താക്കളില്‍ ഒട്ടേറെപ്പേര്‍ക്ക് ബാങ്ക് അക്കൗണ്ട് മുഖേന ഉച്ചയ്ക്ക് തന്നെ പണം ലഭിച്ചു. വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപയില്‍ താഴെയുള്ള 1.06 കോടി  വീട്ടമ്മമാര്‍ക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കുക. ഡി.എം.കെ.യുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനമായ പദ്ധതി നടപ്പാക്കാന്‍ പ്രതിവര്‍ഷം 12,780 കോടി രൂപ ചെലവ് വരും. തമിഴ്‌നാട് സര്‍ക്കാര്‍ നടപ്പാക്കുന്ന ഏറ്റവുംവലിയ ക്ഷേമപദ്ധതിയാണ്. ഡി.എം.കെ. സ്ഥാപകനേതാക്കളായ അണ്ണാദുരൈയെയും കരുണാനിധിയെയും അനുസ്മരിച്ചുകൊണ്ടാണ് പദ്ധതി നടപ്പാക്കുന്നത്.

ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് വെരിഫൈ ചെയ്യുന്നതിനായി എല്ലാവരുടെയും അക്കൗണ്ടിലേക്ക് ഒരു രൂപ ഇന്നലെ അയച്ചിരുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട് ഗുണഭോക്താക്കളുടെ മൊബൈല്‍ നമ്പറില്‍ എസ്എംഎസ് അയച്ചിട്ടുണ്ട്. എടിഎം കാര്‍ഡ് ഇല്ലാത്തവര്‍ക്കായി പുതിയ കാര്‍ഡുകളും വിതരണത്തിനു തയാറായിട്ടുണ്ട്. അതേസമയം, അപേക്ഷ നിരസിക്കപ്പെട്ടവര്‍ക്ക് അപ്പീല്‍ നല്‍കുന്നതിനുള്ള സൗകര്യമുണ്ടാകുമെന്നു സര്‍ക്കാര്‍ അറിയിച്ചു. അപേക്ഷകളുടെ നില സംബന്ധിച്ചുള്ള വിവരങ്ങള്‍ 18 മുതല്‍ എസ്എംഎസായി ലഭിക്കും. നിരസിക്കപ്പെട്ടവര്‍ക്കു 30 ദിവസത്തിനകം ഇസേവ കേന്ദ്രങ്ങള്‍ വഴി അപ്പീല്‍ നല്‍കാം. ആര്‍ഡിഒമാര്‍ ആയിരിക്കും അപ്ലറ്റ് അധികാരി.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ കര്‍ഷകരുടെ അക്കൗണ്ടുകളില്‍ പണം എത്തിച്ചതിന് സമാനമായ നടപടിയെന്നും തമിഴ്നാട് സര്‍ക്കാറിന്റെ ഈ പദ്ധതിയെ വിലയിരുത്താം. സനാതന ധര്‍മ്മ പരാമര്‍ശവും ഡിഎംകെ മന്ത്രിമാരുടെ അഴിമതിയും ചര്‍ച്ചയിലുള്ളപ്പോള്‍ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് എട്ട് തവണയെങ്കിലും വീട്ടമ്മമാരുടെ അക്കൗണ്ടുകളിലെത്തുന്ന പണം വോട്ടുകൊണ്ടുവരുമെന്ന കണക്കു കൂട്ടലിലാണ് സ്റ്റാലിന്‍.

എന്നാല്‍ ഗുണഭോക്താക്കളുടെ പട്ടിക വെട്ടിച്ചുരുക്കിയെന്ന ആക്ഷേപത്തിലൂടെ അസംതൃപ്തരെ ഉന്നമിടുകയാണ് എഐഎഡിഎംകെ. പദ്ധതിയിലേക്ക് ആകെ അപേക്ഷിച്ചത് 1 കോടി 63 ലക്ഷം വീട്ടമ്മമാരായിരുന്നു. ഇവരില്‍ നിന്ന് ഒഴിവാക്കപ്പെട്ടവരോട് കാരണം ബോധിപ്പിക്കും. അര്‍ഹതയുണ്ടെന്ന് കരുതുന്നവര്‍ക്ക് വീണ്ടും അപേക്ഷിക്കാനും അവസരം നല്‍കും. പദ്ധതിയില്‍ ഉള്‍പ്പെടുന്ന എല്ലാവര്‍ക്കും അടുത്ത മാസം മുതല്‍ ഒന്നാം തീയതി തന്നെ പണം ലഭിക്കുമെന്നും സ്റ്റാലിന്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.

അതേസമയം ഈ പദ്ധതി ഖജനാവിനെ പാപ്പാരാക്കുമെന്നും വിമര്‍ശനമുണ്ട്. നേരത്തെ സാരി സൗജന്യമായി നല്‍കിക്കൊണ്ട് ജയലളിതയാണ് ഈ സൗജന്യ മഴക്ക് തുടക്കമിട്ടത്. പിന്നീട് അത്  ടീവിയും ഫ്രിഡ്ജും കമ്പ്യൂട്ടറും നല്‍കുന്ന വിവിധ പദ്ധതികളായി ഉയര്‍ന്നു. തമിഴ്‌നാടിന്റെ സൗജന്യ സംസ്‌ക്കാരത്തിനെതിരെ വ്യാപകമായി വിമര്‍ശനവും ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രതിമാസം ആയിരം രൂപ വെറുതെ നല്‍കിക്കൊണ്ട് സ്റ്റാലിന്‍ തന്റെ മുന്‍ഗാമികളെയെല്ലാം കടത്തിവെട്ടിയിരിക്കയാണ്. ഇതോടെ ഡല്‍ഹിയലെ ആം ആദ്മി സര്‍ക്കാറിനേക്കാള്‍, സൗജന്യങ്ങള്‍ നല്‍കുന്ന സര്‍ക്കാറായി തമിഴ്‌നാട് മാറുകയും ചെയ്തു. കൂടുംബങ്ങളുടെ ആണിക്കല്ലായ വീട്ടമ്മമാരുടെ കൈയിലേക്ക് പണം നേരിട്ട് എത്തുന്നതോടെ അത് ദാരിദ്രലഘൂകരണത്തില്‍ വലിയ പങ്കുവഹിക്കുമെന്നും സാമൂഹിക നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നുണ്ട്.

ReplyForward

Leave a Reply

Your email address will not be published. Required fields are marked *