We Talk

ചാമ്പ്യൻസ് ബോട്ട് ലീഗിന് ചാലിയാർ സ്ഥിരം വേദിയാകുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് ; ചാലിയാറിലെ വേഗ രാജാക്കൻമാരായി വയൽക്കര വേങ്ങാട്

ഫറോക്ക് : ചാമ്പ്യൻസ് ബോട്ട് ലീഗ് വളളംകളിക്ക്  ചാലിയാർ സ്ഥിരം വേദിയാകുമെന്ന്
പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. സംസ്ഥാന ടൂറിസം വകുപ്പ് ഐ.പി.എൽ മാതൃകയിൽ സംഘടിപ്പിച്ച രണ്ടാമത് വള്ളംകളി ലീഗായ ചാമ്പ്യൻസ് ബോട്ട് ലീഗ് (സി.ബി.എൽ) മത്സരങ്ങൾ
ഫറോക്ക് പഴയ പാലത്തിന് സമീപം  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടൂറിസത്തെ സംബന്ധിച്ച് പ്രധാന ഇനമായി വള്ളംകളി മാറിയിട്ടുണ്ടെന്നും വാട്ടർ സ്പോർട്സ് ഇനങ്ങളെ വികസിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.


2024ന്റെ  തുടക്കത്തിൽ  പാരീസ് പോലെ ഫറോക്ക് പഴയ പാലം ദീപാലംകൃതമാക്കുമെന്നും പൊതുജനങ്ങൾക്ക് സന്ധ്യാസമയം ചെലവഴിക്കാനായി എല്ലാ സൗകര്യങ്ങളുമുള്ള പാലമായി ഫറോക്ക് പാലം മാറാൻ പോവുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സിനിമാ താരം ആസിഫ് അലി മുഖ്യാതിഥിയായി.

ചാലിയാറിന്റെ ഓളപ്പരപ്പിൽ  ആവേശത്തിന്റെ തുഴയെറിഞ്ഞ രണ്ടാമത് ചാമ്പ്യൻസ് ബോട്ട് ലീഗ്  ചാമ്പ്യൻഷിപ്പിൽ വേഗരാജാക്കൻമാരായി
വയൽക്കര വേങ്ങാട്. 


ഏ കെ ജി പൊടൊത്തുരുത്തിയെ പിന്നിലാക്കിയാണ് വയൽക്കര വേങ്ങാട്  ചാമ്പ്യൻസ് ബോട്ട് ലീഗിലെ ജലരാജാക്കൻമാരായത്.
ഏ കെ ജി പൊടൊത്തുരുത്തി റണ്ണറപ്പായി. ന്യൂ ബ്രദേഴ്സ് മയ്യിച്ചയാണ് മൂന്നാം സ്ഥാനത്ത്.
ചുരുളൻ വള്ളങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള സി.ബി.എൽ രണ്ടാം സീസണിൽ  കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ നിന്നുള്ള 60 അടി നീളമുള്ള ഒൻപത് ചുരുളൻ വള്ളങ്ങളാണ് പങ്കെടുത്തത്.
ന്യൂ ബ്രദേഴ്സ് മയ്യിച്ച,   വയൽക്കര മയ്യിച്ച, എ കെ ജി മയ്യിച്ച,  ശ്രീ വിഷ്ണുമൂർത്തി കുറ്റിവയൽ, റെഡ്സ്റ്റാർ കാര്യംകോട്, എ.കെ.ജി പൊടോത്തുരുത്തി (എ) ടീം, എ.കെ.ജി പൊടോത്തുരുത്തി (ബി) ടീം, കൃഷ്ണപിള്ള കാവുംചിറ,  നവോദയ മംഗലശ്ശേരി എന്നീ ടീമുകൾ  മത്സരത്തിൽ മാറ്റുരച്ചു. കൂടാതെ കോഴിക്കോട് ജില്ലയിൽ നിന്നുള്ള ചെറുവണ്ണൂർ പൗരസമിതിയുടെ വള്ളത്തിന്റെ പ്രദർശനവും നടന്നു. ഒരു വള്ളത്തിൽ 30 തുഴച്ചിലുകാരായിരുന്നു ഉണ്ടായിരുന്നത്‌. മൂന്ന് ഹീറ്റ്സ് മത്സരങ്ങളും തുടർന്ന് ലൂസേഴ്സ് ഫൈനൽ,  ഫൈനൽ മത്സരങ്ങളും നടന്നു.  വള്ളംകളിയുടെ ഇടവേളകളിൽ ജലാഭ്യാസ പ്രകടനങ്ങളും , തിരുവാതിര, ചെണ്ടമേളം തുടങ്ങിയ കലാപരിപാടികളും അരങ്ങേറി. മത്സരങ്ങൾ വീക്ഷിക്കാനായി ഫറോക്ക് പഴയ പാലത്തിലും പുതിയ പാലത്തിലും ഇരു കരകളിലുമായി നൂറുക്കണക്കിന് ആളുകളായിരുന്നു തിങ്ങികൂടിയിരുന്നത്. ഇവരെ കാണാനായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസും സിനിമാ നടൻ ആസിഫലിയും   പ്രത്യേകം സജ്ജമാക്കിയ വള്ളത്തിലൂടെ യാത്ര നടത്തുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *