മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ കേസിൽ; ലോകായുക്തയുടെ നിർണായക വിധി ഇന്ന്
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയെന്ന കേസിൽ ലോകായുക്ത ഫുൾ ബെഞ്ച് ഇന്ന് വിധി പറയും. അന്തരിച്ച രാഷ്ട്രീയ നേതാക്കളുടെ കുടുംബത്തിന് നൽകിയ സാമ്പത്തിക സഹായം അധികാര ദുർവിനിയോഗം ആണെന്നും ഒന്നാം പിണറായി സർക്കാരിലെ മന്ത്രിമാരിൽ നിന്ന് അനുവദിച്ച പണം തിരിച്ച് പിടിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹർജി. ലോകായുക്തയുടെ അധികാരങ്ങൾ വെട്ടി കുറയ്ക്കുന്ന നിയമ ഭേദഗതി ബില്ലിൽ ഗവർണർ ഒപ്പിടാത്തതിനാൽ വിധി സർക്കാരിന് ഏറെ നിർണായകമാണ്.
എൻസിപി നേതാവ് ഉഴവൂർ വിജയൻ, മുൻ എംഎൽഎ കെ കെ രാമചന്ദ്രൻ നായർ, സിപിഐഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തിൽപെട്ട് മരിച്ച പൊലീസുകാരൻ എന്നിവരുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലിയും സാമ്പത്തിക സഹായങ്ങളും നൽകിയത് ചോദ്യം ചെയ്തുള്ള ഹർജിയിലാണ് ലോകായുക്ത ഫുൾ ബെഞ്ച് വിധി പറയുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പണം നൽകിയത് അധികാര ദുർവിനിയോഗമാണ്. അതിനാൽ വിതരണം ചെയ്ത പണം ഒന്നാം പിണറായി സർക്കാരിലെ 18 മന്ത്രിമാരിൽ നിന്നും തിരിച്ചുപിടിക്കണം എന്നാണ് ഹർജിക്കാരനായ ആർ എസ് ശശി കുമാറിന്‍റെ ആവശ്യം.