ഏകദിന ലോകകപ്പ് ചാമ്പ്യന്‍മാരെ ഇന്നറിയാം; ഇന്ത്യ-ഓസീസ് ഫൈനല്‍ ഉച്ചയ്‌ക്ക്
ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ പുതിയ ചാമ്പ്യൻമാരെ ഇന്ന് അറിയാം, അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് നടക്കുന്ന കലാശപോരാട്ടത്തിൽ ഇന്ത്യ ഇന്ന് ഓസ്ട്രേലിയയെ നേരിടും.മൂന്നാം കിരീടം തേടി ഫൈനലിനിറങ്ങുന്ന ഇന്ത്യയാണ് ടൂര്‍ണ്ണമെന്റിലെ ഫേവറൈറ്റുകള്‍. ലോകകപ്പിലെ തുടര്‍ച്ചയായ പത്ത് വിജയങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ ഫൈനല്‍ പോരാട്ടത്തിനിറങ്ങുന്നത്.
സെമിഫൈനലില്‍ ന്യൂസിലാന്‍ഡിനെ 70 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ ഫൈനലിലെത്തിയത്. സൗത്ത് ആഫ്രിക്കയെ മൂന്ന് വിക്കറ്റിന് തോല്‍പ്പിച്ചായിരുന്നു ഓസ്ട്രേലിയയുടെ ഫൈനല്‍ പ്രവേശനം. ബാറ്റര്‍മാരും ബൗളര്‍മാരും ഒരുപോലെ ഫോമിലാണെന്നതാണ് ഇന്ത്യയുടെ കരുത്ത്. വിരാട് കോഹ്ലി നെടുംതൂണാകുന്ന ഇന്ത്യന്‍ ബാറ്റിങ്ങ് നിരയില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും ശുഭ്മാന്‍ ഗില്ലും ശ്രേയസ് അയ്യരും കെ എല്‍ രാഹുലുമെല്ലാം തകര്‍പ്പന്‍ ഫോമിലാണ്. പേസും ബൗണ്‍സും സ്വിങ്ങും കൊണ്ട് ടൂര്‍ണ്ണമെന്റില്‍ ഉടനീളം എതിരാളികളെ നിക്ഷ്പ്രഭരാക്കുന്ന പ്രകടനമാണ് ഇന്ത്യന്‍ പേസര്‍മാര്‍ ലോകകപ്പിൽ ഇതുവരെ പുറത്തെടുത്തത്. ഷമിയും മുഹമ്മദ് സിറാജും ബുംറയും മത്സരിച്ച് പന്തെറിയുമ്പോള്‍ എതിരാളികളെ വട്ടംകറക്കാന്‍ കേമന്മാരാണ് രവീന്ദജ്ര ജഡേജയും കുല്‍ദീപ് യാദവും.
2003 ഫൈനലിലേറ്റ തോല്‍വിക്ക് കൃത്യം 20 വര്‍ഷത്തിന് ശേഷം കണക്കുതീര്‍ക്കാന്‍ കൂടിയാണ് രോഹിത് ശര്‍മ്മയും സംഘവും ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ന് കലാശപ്പോരിന് ഇറങ്ങുക. 2011ല്‍ എം എസ് ധോണിയുടെ ക്യാപ്റ്റന്‍സിയിലായിരുന്നു ടീം ഇന്ത്യ അവസാനമായി ക്രിക്കറ്റ് ലോകകപ്പ് കിരീടം ചൂടിയത്.
ഓസ്ട്രേലിയയെ ആറ് വിക്കറ്റിന് ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു. ആദ്യ രണ്ട് മത്സരങ്ങള്‍ പരാജയപ്പെട്ട ഓസീസ് പിന്നീടുള്ള മത്സരങ്ങളെല്ലാം തുടര്‍ച്ചയായി വിജയിച്ചാണ് ഫൈനലിലെത്തിയത്. ഡേവിഡ് വാര്‍ണറും മിച്ചല്‍ മാര്‍ഷും ട്രാവിഡ് ഹെഡും ഗ്ലെന്‍ മാക്സ് വെല്ലും അണിനിരക്കുന്ന ഓസീസ് ബാറ്റിങ്ങ് നിരയും ആഡം സ്വാംമ്പയും ജോസ് ഹെയ്സല്‍വുഡും മിച്ചല്‍ സ്റ്റാര്‍ക്കും ഉൾപ്പെടുന്ന ബോളിങ് നിരയും ഓസീസിന്റെ മൂർച്ചയേറിയ ആയുധങ്ങളാണ്
മൂന്നാം കിരീടം ലക്ഷ്യമിടുന്ന ഇന്ത്യ ആണോ , ആറാം കിരീട നേട്ടത്തിനിറങ്ങുന്ന ഓസീസ് ആണോ അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ കപ്പ് ഉയർത്തുകയെന്ന് കണ്ടറിയാം.