വ്യാജ തിരഞ്ഞടുപ്പ് തിരിച്ചറിയൽ കാർഡ് വിവാദം: ആപ് കേന്ദ്രീകരിച്ച് അന്വേഷണം
യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കിയെന്ന കേസില്‍ മൊബൈല്‍ ആപ് കേന്ദ്രീകരിച്ച് അന്വേഷണം. കാര്‍ഡുകള്‍ വ്യാജമായി തയാറാക്കിയെന്ന് കരുതുന്ന CR–കാര്‍ഡ് എന്ന ആപ്ളിക്കേഷന്‍ നിര്‍മിച്ചതാരാണെന്ന് കണ്ടെത്താനായി ഗൂഗിളിന് അപേക്ഷ നല്‍കും. മൊഴിയെടുക്കേണ്ട യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ പട്ടിക തയാറാക്കാനും നടപടി തുടങ്ങി. അതെ സമയം പരാതിക്കാരനെന്ന നിലയില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ മൊഴിയും രേഖപ്പെടുത്തി.
യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ ആരെങ്കിലും കള്ള വോട്ട് ചെയ്തോ അതിന് അംഗീകാരം കൊടുത്തോയെന്നത് കേന്ദ്രീകരിച്ചല്ല പൊലീസ് അന്വേഷണം. പകരം വോട്ട് ചെയ്യാനായി ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടേഴ്സ് തിരിച്ചറിയല്‍ കാര്‍ഡ് വ്യാജമായി ഉണ്ടാക്കിയോയെന്നാണ്. സി.ആര്‍–കാര്‍ഡ് എന്ന ആപ്ളിക്കേഷന്‍ ഉപയോഗിച്ച് തിരിച്ചറിയല്‍ കാര്‍ഡ് വ്യാജമായി ഉണ്ടാക്കിയെന്നാണ് പരാതി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ നിന്ന് തന്നെ ഈ ആപ്ളിക്കേഷന്‍ പൊലീസ് കണ്ടെടുത്തു. പ്ളേ സ്റ്റോറിലോ ആപ് സ്റ്റോറിലോ ലഭിക്കാത്ത ഈ ആപ്ളിക്കേഷന്‍ വ്യാജ കാര്‍ഡ് ഉണ്ടാക്കാനായി മാത്രം തയാറാക്കിയതാണെന്നാണ് സംശയിക്കുന്നത്. അത് ആര് ഉണ്ടാക്കി, എവിടെ നിര്‍മിച്ചു, ആര്‍ക്കെല്ലാം കൈമാറി തുടങ്ങിയ വിവരങ്ങള്‍ കണ്ടെത്താനാണ് ഗൂഗിള്‍ പോലുള്ള ഇന്റര്‍നെറ്റ് പ്ളാറ്റ്ഫോമുകളുടെ സഹായം തേടുന്നത്.